June 28, 2026
  • June 28, 2026
Breaking News
  • Home
  • Uncategorized
  • റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വിറപ്പിച്ച്‌ കൊളംബിയ, ഗോള്‍രഹിത സമനില, ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടില്‍; പോര്‍ച്ചുഗല്‍ രണ്ടാമത്

റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വിറപ്പിച്ച്‌ കൊളംബിയ, ഗോള്‍രഹിത സമനില, ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടില്‍; പോര്‍ച്ചുഗല്‍ രണ്ടാമത്

By editor on June 28, 2026
0 104 Views
Share

 

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തില്‍ പോർച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച്‌ കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി(റൗണ്ട് ഓഫ് 32).

സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗലും നോക്കൗട്ടിലേക്ക് മുന്നേറി. തീപാറുന്ന പോരാട്ടം കണ്ട മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു (0-0). ഈ സമനിലയോടെ ഗ്രൂപ്പില്‍ 7 പോയിന്‍റോടെ കൊളംബിയ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍, 5 പോയിന്‍രോടെ പോർച്ചുഗല്‍ രണ്ടാം സ്ഥാനക്കാരായി. മറ്റൊരു മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് ഡിആര്‍ കോംഗോ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. നോക്കൗട്ടില്‍ ക്രൊയേഷ്യയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. കൊളംബിയക്ക് ഘാനയാണ് എതിരാളികള്‍. ഡി ആര്‍ കോംഗോവിന് ഇംഗ്ലണ്ടാണ് എതിരാളികള്‍

മത്സരത്തിന്‍റെ തുടക്കം മുതല്‍ ദക്ഷിണ അമേരിക്കൻ കരുത്തരായ കൊളംബിയയാണ് കൂടുതല്‍ ആക്രമണ ശൈലി പുറത്തെടുത്തത്. ലൂയിസ് ഡയസും ഹൊണ്‍ കോർഡോബയും ചേർന്ന് പോർച്ചുഗല്‍ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ പോർച്ചുഗല്‍ ഗോള്‍കീപ്പർ ഡിയോഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളും റൂബൻ ഡയസ് നയിച്ച പ്രതിരോധ കോട്ടയും കൊളംബിയയുടെ ഗോള്‍ശ്രമങ്ങളെല്ലാം അനായാസം പരാജയപ്പെടുത്തി. മറുവശത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രൂണോ ഫെർണാണ്ടസും ചേർന്ന് പോർച്ചുഗലിനായി മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൊളംബിയൻ ഗോള്‍കീപ്പർ കാമിലോ വർഗാസ് കോട്ടപോലെ ഉറച്ചുനിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

റൊണാള്‍ഡോയ്ക്ക് നിരാശ; പകരക്കാരുടെ പോരാട്ടം

 

രണ്ടാം പകുതിയില്‍ കളി ജയിച്ച്‌ ഗ്രൂപ്പില്‍ ഒന്നാമതെത്താൻ പോർച്ചുഗല്‍ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് മാറ്റങ്ങള്‍ വരുത്തി. ജാവോ ഫെലിക്സ് നല്‍കിയ പാസുകളിലൂടെ റൊണാള്‍ഡോയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ 41-കാരനായ സൂപ്പർ താരത്തിന് സാധിച്ചില്ല. റൊണാള്‍ഡോ ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങിയതും പറങ്കിപ്പടയ്ക്ക് തിരിച്ചടിയായി. പോർച്ചുഗലിനായി റാഫേല്‍ ലിയാവോ, മാത്യൂസ് നൂനെസ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോള്‍ കൊളംബിയക്കായി റിച്ചാർഡ് റിയോസ്, ഹുവാൻ ക്വിന്റേറോ എന്നിവരും കളത്തിലെത്തി.

 

കളിയുടെ അവസാന മിനിറ്റുകളില്‍ ഇരുപക്ഷത്തുനിന്നും വിജയഗോളിനായി കടുത്ത ശ്രമങ്ങള്‍ നടന്നു. ഇഞ്ചുറി ടൈമില്‍ കൊളംബിയൻ താരം ഡാവിൻസണ്‍ സാഞ്ചസ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതും കോസ്റ്റയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. മത്സരത്തിലുടനീളം കൊളംബിയ 24 ഷോട്ടുകളും പോർച്ചുഗല്‍ 13 ഷോട്ടുകളും ഉതിർത്തുവെങ്കിലും ഇരുടീമുകള്‍ക്കും വലകുലുക്കാൻ സാധിച്ചില്ല. കളി തീരാൻ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ കൊളംബിയ നേടിയ വിജയ ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. വാര്‍ പരിശോധനില്‍ കൊളംബിയൻ താരത്തിന്‍റെ ബൂട്ടിന്‍റെ അറ്റമാണ് വില്ലനായത്. ലക്ഷ്യത്തിലേക്ക് കൊളംബിയ 23 ഷോട്ടുകള്‍ പായിച്ചപ്പോള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് 13 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്

Leave a comment

Your email address will not be published. Required fields are marked *