July 3, 2026
  • July 3, 2026
Breaking News
  • Home
  • Uncategorized
  • ഒറ്റ മനുഷ്യൻ കയറാനില്ല, നിര്‍ത്തിയിട്ട ബസിന് 7500 രൂപ പിഴ; എംവിഡിയുടേത് വല്ലാത്ത ചതിയെന്ന് സ്വകാര്യ ബസുടമ

ഒറ്റ മനുഷ്യൻ കയറാനില്ല, നിര്‍ത്തിയിട്ട ബസിന് 7500 രൂപ പിഴ; എംവിഡിയുടേത് വല്ലാത്ത ചതിയെന്ന് സ്വകാര്യ ബസുടമ

By editor on July 3, 2026
0 45 Views
Share

ആലുവ: വരുമാനമില്ലാത്തതിനാല്‍ ഉച്ചസമയത്തെ സർവീസ് താല്‍ക്കാലികമായി നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ വക ‘അയ്യായിരത്തി അഞ്ഞൂറിന്റെ’ പണി.

പെർമിറ്റ് ലംഘനം ആരോപിച്ച്‌ എറണാകുളം മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ‘ലിറ്റില്‍ ഫ്ലവർ’ എന്ന ബസിനാണ് എംവിഡി 7,500 രൂപ പിഴ ചുമത്തിയത്. സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് ബസ് ഉടമയും ജീവനക്കാരും ഒരേസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ മുൻപ് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ച ആളാണ് ഈ ബസ് ഉടമ. പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്റെ ബസില്‍ പുരുഷന്മാർക്ക് സൗജന്യ യാത്ര നല്‍കിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം.

ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ള സർവീസാണ് നിർത്തിവെച്ചത്. ആ സമയത്തെ കനത്ത നഷ്ടം താങ്ങാനാകാതെ വന്നതോടെയാണ് സർവീസ് നിര്‍ത്തിവെച്ചത്. ബസ് നിർത്തിയിടുന്നത് കണ്ടാണ് എംവിഡി പിഴ ചുമത്തിയത്. സാഹചര്യം പോലും പരിഗണിക്കാതെയാണ് എംവി‍ഡി ഈ ചതി ചെയ്തതെന്നും ബസ് ഉടമ പറഞ്ഞു. എംവിഡി ഉദ്യോഗസ്ഥനെ വിളിച്ച്‌ ഗതികേട് കൊണ്ടാണ് എന്ന് വിശദീകരിച്ചു. എന്നാല്‍, ഓണ്‍ലൈനില്‍ പരാതി ലഭിച്ചു എന്നായിരുന്നു വിശദീകരണം.

‘ജി ഫോം’ നല്‍കി ബസ് ഉടമകള്‍

അതേസമയം, എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നല്‍കി. സാമ്പത്തിക നഷ്ടം മൂലമാണ് ബസുകള്‍ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമില്‍ ‘അറ്റകുറ്റപ്പണി’ എന്ന് കാണിച്ചതാണെന്നും പറയുന്നു. ചില ബസുടമകള്‍ക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.

 

വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കെഎസ്‌ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകള്‍ വഴി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം. ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാല്‍ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകള്‍ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

 

Leave a comment

Your email address will not be published. Required fields are marked *