January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പ്രതിപക്ഷം ന‌ടുത്തളത്തില്‍, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച്‌ ഭരണപക്ഷം, വിബി ജി റാം ജി ബില്‍ രാജ്യസഭയും കടന്നു

പ്രതിപക്ഷം ന‌ടുത്തളത്തില്‍, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച്‌ ഭരണപക്ഷം, വിബി ജി റാം ജി ബില്‍ രാജ്യസഭയും കടന്നു

By editor on December 19, 2025
0 59 Views
Share

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്‍ രാജ്യസഭയും പാസാക്കി.

ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സാധാരണക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഇവരെ ജനം വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ പിച്ചക്കാരാക്കാനാണ് ഈ ബില്‍ എന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മധ്യപ്രദേശില്‍നിന്നും ദില്ലിയിലേക്ക് വന്നതോടെ ശിവരാജ് സിംഗ് ചൗഹാൻ പാവങ്ങളെ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേർക്ക് പ്രതിപക്ഷ അംഗങ്ങള്‍ നീങ്ങി. നിങ്ങള്‍ക്ക് ജനാധിപത്യത്തോട് ബഹുമാനമില്ലെന്ന് സഭാ അധ്യക്ഷൻ പറഞ്ഞു. ആവശ്യപ്പെട്ടത്ര ചർച്ച നടത്തിയിട്ടും ഇത്തരത്തില്‍ പ്രവർത്തിച്ച അംഗങ്ങളെ തെരഞ്ഞെടുത്തവർ ഇത് കാണണമെന്ന് കിരണ്‍ റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭരണപക്ഷം ജയ് ശ്രീരാം വിളിച്ചു. അർദ്ധരാത്രി സഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം നടന്നു. ശിവരാജ് സിങ് ചൗഹാന് എതിരെ മുദ്രാവാക്യമു‌ർത്തി. പ്രതിപക്ഷം മഹാത്മജിയുടെ ആശയങ്ങളെ കൊല്ലുകയാണ് എന്ന് സഭയില്‍ കേന്ദ്രമന്ത്രി വിമർശിച്ചു.

മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കള്‍ പരസ്യമായി സ്വാഗതം ചെയ്യുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു. എന്നാല്‍ പേര് മാത്രമല്ല വികസിത ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരില്‍ പദ്ധതി മൊത്തത്തില്‍ പൊളിച്ചെഴുതുകയാണെന്ന് പാർലമെന്റില്‍ അവതരണത്തിന് മുന്നോടിയായി ബില്‍ എംപിമാർക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്.

 

വിബി ജി റാം ജി എന്നാവും പദ്ധതിയുടെ ചുരുക്ക പേര്. നേരത്തെ നൂറ് ശതമാനം പദ്ധതി വിഹിതവും കേന്ദ്രസർക്കാരാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ക്കും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പത്ത് ശതമാനവും, മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നാല്‍പത് ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും നൂറ്റിയിരുപത്തഞ്ചായി ഉയർത്തിയിട്ടുണ്ട്.

അതേസമയം പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളില്‍ കാര്യമായ മാറ്റമുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികള്‍, ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ ചെറുക്കാനുള്ള പ്രവർത്തികള്‍ മുതലായവയാണ് ജോലിയായി അംഗീകരിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട കാർഷിക സീസണുകളില്‍ പദ്ധതിപ്രകാരം തൊഴില്‍ നല്‍കാൻ പാടില്ലെന്നും, കർഷക തൊഴിളാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്നും ബില്ലില്‍ പറയുന്നു. അപേക്ഷിച്ച്‌ പതിനഞ്ച് ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ വേതനത്തിന് അർഹതയുണ്ടായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. കേന്ദ്ര ഗ്രാമീണ റോസ്ഗാർ കൗണ്‍സിലാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. നേരത്തെ ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേല്‍നോട്ടം. പദ്ധതിയുടെ ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പ്രതിപക്ഷം വിമർശിച്ചു.

 

ഡിസംബർ 19ന് വി ബി ജി റാം ജി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി അറിയിച്ചിട്ടുണ്ട്. പ്രാദേശിക ജില്ല സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രതിഷേധം നടത്തും. കർഷകരും തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകും എന്ന് നേതാക്കള്‍ അറിയിച്ചു. ബില്ലിന്‍റെ പേരില്‍ പ്രശ്നമുണ്ടെങ്കിലും അതിനേക്കാള്‍ വലിയ പ്രശ്നം അതിന്‍റെ ഉള്ളടക്കത്തില്‍ ആണെന്നും അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ തകർക്കുന്നതാണ് ബില്ലെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു

 

Leave a comment

Your email address will not be published. Required fields are marked *