March 2, 2026
  • March 2, 2026
Breaking News
  • Home
  • Uncategorized
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാര്‍ട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാര്‍ട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ

By on December 14, 2025 0 50 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ മുന്നേറ്റം കാഴ്‌ചവെച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചതാരെന്ന ചോദ്യവും പ്രസക്തമാണ്.

ഓരോ രാഷ്ട്രീയ പാർട്ടികള്‍ക്കും കിട്ടിയ സീറ്റ് നില എങ്ങിനെയെന്ന് പരിശോധിക്കാം.

 

യു.ഡി.എഫിനെ നയിക്കുന്ന ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പാർട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. ആകെ 7816 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസിന് പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. ആറ് കോർപ്പറേഷനുകളിലുമായി കോണ്‍ഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച 148 പേർ വിജയിച്ചു.

 

അതേസമയം എല്‍ഡിഎഫിനെ നയിച്ച സിപിഎമ്മും ഏറെ ദൂരത്തിലല്ല. സിപിഎമ്മിൻ്റെ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച 7454 പേർക്ക് വിജയിക്കാൻ സാധിച്ചു. 5541 പേർ പഞ്ചായത്തിലേക്കും 743 പേർ ബ്ലോക്ക് പഞ്ചായത്തിലേക്കും 113 പേർ ജില്ലാ പഞ്ചായത്തിലേക്കും 946 പേർ നഗരസഭകളിലേക്കും 111 പേർ കോർപറേഷനിലേക്കും വിജയിച്ചു.

 

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗാണ് സീറ്റ് നിലയില്‍ മൂന്നാമത്. ആകെ 2844 സീറ്റുകളില്‍ ജയിച്ച മുസ്ലിം ലീഗിന് ഒരൊറ്റ കോർപറേഷൻ സീറ്റില്‍ മാത്രമേ ജയിക്കാനായുള്ളൂ എന്ന ന്യൂനത മാത്രമേയുള്ളൂ. നാലാം സ്ഥാനത്ത് എൻഡിഎയെ നയിക്കുന്ന ബിജെപിയാണ്. 93 കോർപറേഷൻ സീറ്റുകളില്‍ അടക്കം 1913 സീറ്റുകളില്‍ താമര ചിഹ്നത്തില്‍ സ്ഥാനാർത്ഥികള്‍ ജയിച്ചു. അതേസമയം ബിജെപിക്ക് ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെ 2 സീറ്റില്‍ ഇത്തവണ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.

 

എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയാണ് അഞ്ചാം സ്ഥാനത്ത്. 12 കോർപറേഷൻ ഡിവിഷൻ, 99 മുനിസിപ്പാലിറ്റി അംഗങ്ങളും 24 ജില്ലാ പഞ്ചായത്ത് അംഗങ്ങളും അടക്കം 1018 സീറ്റില്‍ സിപിഐ സ്ഥാനാർത്ഥികള്‍ ജയിച്ചു. യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് 332 സീറ്റുകളില്‍ ജയിച്ച്‌ ഏഴാം സ്ഥാനത്തെത്തി. എല്‍ഡിഎഫിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസ് എം 246 സീറ്റുകളില്‍ ജയിച്ചു. എന്നാല്‍ ആദ്യ ആറ് സ്ഥാനക്കാരെ അപേക്ഷിച്ച്‌ ആറ് കോർപറേഷനുകളില്‍ മത്സരിച്ച ഒരു സീറ്റില്‍ പോലും ജയിക്കാൻ കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥികള്‍ക്ക് സാധിച്ചില്ല.

 

97 സീറ്റുകളില്‍ ജയിച്ച എസ്‌ഡിപിഐയാണ് എട്ടാം സ്ഥാനത്ത്. ട്വൻ്റി ട്വൻ്റി 78 സീറ്റുകളുമായി ഒൻപതാമതാണ്. 63 സീറ്റ് നേടി എല്‍ഡിഎഫിലെ ആർജെഡി പത്താം സ്ഥാനത്തെത്തി. 57 സീറ്റുകളുമായി യുഡിഎഫിലെ ആർഎസ്‌പി പതിനൊന്നാം സ്ഥാനത്താണ്. 44 സീറ്റ് നേടിയ എല്‍ഡിഎഫിലെ ജെഡിഎസാണ് 12ാം സ്ഥാനത്ത്. യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ജേക്കബ് 34 സീറ്റുമായി 13ാം സ്ഥാനത്താണ്. 31 സീറ്റുമായി വെല്‍ഫെയർ പാർട്ടിയാണ് 14ാമത്. 29 ഇടത്ത് വിജയിച്ച ആർഎംപി 15ാം സ്ഥാനത്താണ്. എല്‍ഡിഎഫ് ഘടകകക്ഷി എൻസിപി(എസ്‌പി) 25 സീറ്റുമായി 16ാം സ്ഥാനത്താണ്. യുഡിഎഫിലെ സിഎംപി (സിപി ജോണ്‍) വിഭാഗം പത്ത് സീറ്റ് നേടി 17ാം സ്ഥാനത്തും എല്‍ഡിഎഫിലെ ഐഎൻഎലും നാഷണല്‍ സെക്യുലർ പാർട്ടിയും 9 സീറ്റ് വീതം നേടി 18ാം സ്ഥാനത്തുമാണ്.

 

മാണി സി കാപ്പൻ്റെ കെഡിപി പാർട്ടിക്ക് എട്ട് സീറ്റിലാണ് വിജയിക്കാനായത്. എല്‍ഡിഎഫിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ആറ് സീറ്റ് നേടി. എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസിനും പിഡിപിക്കും അഞ്ച് സീറ്റ് വീതം ലഭിച്ചു. ബിഎൻജെഡി, ബിഎസ്‌പി, ആം ആദ്മി പാർട്ടികള്‍ക്ക് മൂന്ന് സീറ്റ് വീതം ലഭിച്ചു. എൻഡിഎയിലെ എല്‍ജെപിയും യുഡിഎഫിലെ ഫോർവേഡ് ബ്ലോക്കും ഒപ്പം സമാജ്‌വാദി പാർട്ടിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. ഇതിനെല്ലാം പുറമെ, മുന്നണികള്‍ നിർത്തിയതും അല്ലാതെയുമായി 1403 സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *